തടത്താവിള ആനതറവാട് ഭാഗം-2

ടത്താവിളയുടെ ആനക്കഥകൾ തുടരുന്നു....

 മനിശ്ശേരിയിൽ നിന്ന് അയ്യപ്പനെ വാങ്ങിയത് വരെയാണ് ആദ്യ ഭാഗത്തിൽ പറഞ്ഞു നിർത്തിയത്.1992-ൽ മനിശ്ശേരി ഹരിയേട്ടൻ ആണ്  ഉത്തർപ്രദേശിലെ  ഒരു ഗ്രാമത്തിൽ നിന്നും അയ്യപ്പനെ കണ്ടെത്തി കേരളത്തിൽ എത്തിക്കുന്നത്. കേരളത്തിൽ എത്തി അധികം വൈകാതെ തന്നെ ആന തടത്താവിള തറവാട്ടിൽ എത്തിച്ചേർന്നു. ആനയുടെ ഏറ്റവും വലിയ ഭാഗ്യം, കേരളത്തിൽ എത്തിയ കാലം മുതൽ ചരിയുന്നത് വരെയും ശശി എന്ന ആനക്കാരൻ ആയിരുന്നു ആനയിൽ താമസിച്ചിരുന്നത്. പൊക്കത്തിലും അഴകിലും ഏകദേശം സുരേഷിന് ഒപ്പം നിന്നിരുന്ന ആന ആയിരുന്നു അയ്യപ്പൻ.ഏകദേശം അഞ്ചു വർഷത്തോളം അയ്യപ്പൻ തടത്താവിള തറവാട്ടിൽ ഉണ്ടായിരുന്നു.90-95 കാലഘട്ടത്തിൽ തറവാട്ടിൽ അഞ്ച് ആന ഒരുമിച്ച് നിന്നിരുന്നു.അങ്ങനെ,അഞ്ചു വർഷങ്ങൾക്കുശേഷം ആന തൃശൂര് മണലാർകാവ് തറവാട്ടിലേക്ക് കച്ചവടമായി. നിർഭാഗ്യവശാൽ ആറ് മാസം മാത്രമേ ആന തറവാട്ടിൽ ഉണ്ടായിരുന്നുള്ളു. മണലാർകാവ് ഗണപതി എന്ന പേരിൽ തൃശ്ശൂർ വടക്കുന്നാഥൻ ഊട്ടും തൃശ്ശൂരിലെ ചെറിയ ചില ഊട്ടു പരിപാടികളിലും മാത്രമേ ആനക്ക് പങ്കെടുക്കാൻ  കഴിഞ്ഞുള്ളൂ. ആനയുടെ അവസാന സമയവും മണലാറുകാവ് തറവാട്ടില്‍‌ തന്നെ ആയിരുന്നു....  

                  തടത്താവിള അയ്യപ്പൻ


 അയ്യപ്പൻ  വന്നു ഒരു കൊല്ലത്തിനു ശേഷമാണ്, പ്രായം കുറഞ്ഞ ഒരു ആന വേണമെന്ന് ആഗ്രഹം തോന്നുന്നതും,ആനക്ക് വേണ്ടി അന്വേഷണം ആരംഭിക്കുന്നതും.കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചെങ്കിലും മനസ്സിനിണങ്ങിയ ഒരു ആനയെ കണ്ടെത്താനായില്ല.പക്ഷേ ഈ യാത്ര കൊണ്ട് മറ്റൊരു ഗുണം ഉണ്ടായി..പുതിയൊരു തുടക്കത്തിന് വഴി തുറക്കുകയായിരുന്നു. ഒരു വഴി അടയുമ്പോൾ 9 വഴി തുറക്കും എന്നാണല്ലോ പറയാറ്.. ആ യാത്രയിൽ ആനയെ കിട്ടിയില്ല എങ്കിലും ബീഹാറിലെ സോൺപൂർ മേളയെക്കുറിച്ച് അറിയുന്നത് അങ്ങനെയാണ്. അക്കാലത്ത് തെക്കൻ നാട്ടിൽ അധികം ആർക്കും പരിചിതം ആയിരുന്നില്ല സോൺപുർ മേള.
 സോൻപൂർ മേള എന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാർഷികമേളയെ പറ്റി നമ്മൾ ആനപ്രേമികൾ കേട്ടിട്ടുണ്ടാകും. 
 നമുക്ക് സോൻപൂർ മേളയെ പറ്റി ഒന്ന് അറിഞ്ഞിരിക്കാം... എന്നിട്ട് കഥയിലേക്ക് മടങ്ങി വരാം.....

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയാണ് സോൻപൂർ മേള.ബീഹാറിലെ സോൻപൂർ എന്ന സ്വർണപുരത്ത്,കാർത്തിക പൂർണ്ണിമ നാളിലാണ് ഈ മഹാമേളനടക്കുന്നത്.. സാധാരണയായി നവംബർ മാസത്തിലാണ് മേള നടന്നുവരുന്നത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയാണിത്.നാൽക്കാലികളെ വില്കാനും വാങ്ങാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മേള ലോക ടൂറിസം കലണ്ടറിലെ ഒരു പ്രധാന ആകർഷണമാണ്.പ്രാവും പൂച്ചയും പട്ടിയും പശുവും മുതൽ ഒട്ടകവും കഴുതയും കുതിരയും ആനയും വരെ അണിനിരക്കുന്ന ഈ മഹാമേള ആറര ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു.പതിനഞ്ച് ദിവസം മുതൽ ഏകദേശം ഒരു മാസം വരെ മേള നീണ്ടു നിൽക്കാറുണ്ട്... 
ഗംഗ-നാരായണി നദികളുടെ സംഗമസ്ഥാനത്താണ് സോൻപുർ സ്ഥിതി ചെയ്യുന്നത്. സോൻപൂർ മേള ഹരിഹർ ക്ഷേത്ര മേള എന്നും അറിയപ്പെടുന്നു. സോൺപൂർ കന്നുകാലി മേള ഒരിക്കൽ മധ്യേഷ്യ പോലെ വിദൂര സ്ഥലങ്ങളിൽ നിന്ന് വ്യാപാരികളെ ആകർഷിച്ചിരുന്നു..

അപ്പോൾ,നമ്മൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് തുടങ്ങാം... അക്കാലത്ത് തറവാട്ടിൽ ഉള്ളവർക്ക് സോൻപൂർ മേളയോട് കൗതുകവും  താൽപര്യവും കൂടാൻ വേറെ ചില കാരണങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ ഒരു ആനയെ വാങ്ങുന്ന പണംകൊണ്ട് മേളയിൽ നിന്ന് രണ്ടും മൂന്നും ആനകളെ വാങ്ങാമെന്ന് കേട്ടിരുന്നു. ആ കാലത്ത് ഇന്നത്തെ പോലെയുള്ള ആശയ വിനിമയ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.ബീഹാറിൽ വർഷങ്ങളായി ജോലി ചെയ്തുകൊണ്ടിരുന്ന ഒരു സുഹൃത്ത് വഴിയാണ് കാര്യങ്ങൾ അറിയുന്നതും ആനകളെ കാണാനായി സോൻപൂരിലേക്ക് പോകുന്നതും. പ്രായത്തിൽ കുറഞ്ഞ നല്ല രണ്ട് ആനകളെ വാങ്ങണം എന്ന ഉദ്ദേശത്തിലാണ് യാത്ര തിരിച്ചത്.1994 മേളയിൽ ഏകദേശം നൂറ്റി ഇരുപതോളം ആനകൾ ഉണ്ടായിരുന്നു.വളരെ ക്ലേശം പിടിച്ച യാത്ര ആയിരുന്നെങ്കിലും ഇഷ്ടപ്പെട്ട ഒരു മുതലിനെ കൊണ്ടുവരണം എന്ന ആഗ്രഹത്താൽ അന്നത്തെ തടത്താവിളയിലെ കാരണവർമാരായ രമേശ് ചേട്ടനും ചന്ദ്രചൂഡൻ ചേട്ടനും കൂടി യാത്ര തിരിച്ചു. അങ്ങനെ നൂറോളം ആനകളുടെ ഇടയിൽ ഒരു കുട്ടിക്കൊമ്പൻ അവരുടെ മനംകവർന്നു.സൗന്ദര്യം കൊണ്ടും ലക്ഷണത്തികവു  കൊണ്ടും ആ കുട്ടി കൊമ്പൻ അവരുടെ മനസ്സ് കീഴടക്കി. പക്ഷേ,ഒട്ടും പ്രതീക്ഷിക്കാതെ ആ മേളയിൽ ആനകളുടെ വില ഉയർന്നിരുന്നു.ഏകദേശം കേരളത്തിൽ ഒരാനയെ  വാങ്ങുന്ന പണം തന്നെ അക്കാലത്ത് ബിഹാറിലും നൽകേണ്ടി വന്നു.എന്നാൽ ആശിച്ച മുതലിനെ  അങ്ങനെ കൈവിടാൻ പറ്റില്ലല്ലോ;മാത്രമല്ല ഒരുപാട് ആഗ്രഹങ്ങളോടെയാണ് ബീഹാറിലേക്ക് വണ്ടി കയറിയത്.വെറുംകയ്യോടെ എങ്ങനെയാണ് പോകുന്നത്.ലക്ഷണ യുക്തനും പ്രായത്തിൽ കുറവുമായ കൊമ്പനെ വിട്ടുകളയാൻ തോന്നിയതുമില്ല. നാട്ടിൽ ഏകദേശം രണ്ടു നല്ല ലക്ഷണയുക്തരായ ആനകളെ വാങ്ങുന്ന പണം കൊടുത്ത് രാജശേഖരനെ സ്വന്തമാക്കി.അതിൽ അവർക്ക് വിഷമവും തോന്നിയില്ല.എല്ലാം കൊണ്ടും യോഗ്യനായ ഒരു ആന,ഏകദേശം പത്തു വയസ്സിനു അടുത്ത് പ്രായം....               

അങ്ങനെ കേരളത്തിനു പുറത്തുനിന്ന് ആദ്യമായി ഒരു ആന തറവാടിനെ മുറ്റത്തേക്ക്‌ നടന്നു കയറി.അങ്ങനെ തറവാട്ടിലെ കൊമ്പൻമാരുടെ എണ്ണം മൂന്ന്  ആയി...സുരേഷ്,അയ്യപ്പൻ,രാജശേഖരൻ......         അങ്ങനെ ആന തറവാട്ടിലേക്ക് എത്തുകയും, നാരങ്ങാനം ഗോപാലൻ നായർ എന്ന അക്കാലത്തെ  പ്രഗത്ഭനായ തൊഴിലുകാരനെ ഏൽപ്പിക്കുകയും ചെയ്തു. നാരങ്ങാനത്തേ ഒരുവിധപ്പെട്ട എല്ലാ ആളുകളുടെയും ചുമതല പുള്ളി ആയിരുന്ന. അല്ലെങ്കിലും മലയാളം അറിയാത്ത ആനകളെ അത്യാവശ്യം കാര്യങ്ങൾ പഠിപ്പിക്കാൻ നല്ല പഴക്കവും തഴക്കവും ഉള്ള ആനക്കാർ തന്നെയാണ് നല്ലത്. ചുരുക്കി പറഞ്ഞാൽ സുരേഷ് ആനയെ കെട്ടിപഴക്കിയ  ആളു തന്നെയായിരുന്നു രാജശേഖരനെയും  കെട്ടിപ്പഴക്കിയത്.നാടൻ ആനകളെക്കാളും;ഒരു പക്ഷേ അതിനെക്കാൾ വേഗത്തിൽ രാജശേഖരൻ കാര്യങ്ങൾ പഠിച്ചു. പക്വത നിറഞ്ഞ രൂപവും സ്വഭാവവും ആയിരുന്നു രാജശേഖരൻ അന്നും  പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സാധാരണ ആനകളെക്കാൾ വേഗത്തിൽ രാജശേഖരനു മൊട നീരും മദപ്പാടും കണ്ട് തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് തടത്താവിള യുടെ അഭിമാനമായി രാജശേഖരൻ മാറി.

               തടത്താവിള രാജശേഖരൻ

        അങ്ങനെയിരിക്കെയാണ് വീണ്ടും ഒരു ആനയെ വാങ്ങണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്‌.കാരണം മറ്റൊന്നുമല്ല; അന്ന് രണ്ട് ആനകളെ വാങ്ങണമെന്ന് ആഗ്രഹിച്ച് ആയിരുന്നല്ലോ പോയത്. നിർഭാഗ്യവശാൽ അതിനു സാധിച്ചതുമില്ല.അങ്ങനെ 1995 ൽ വീണ്ടും ഇന്ത്യയുടെ വടക്കേ അറ്റത്തേക്ക് ഒരു യാത്ര.ദേവ സംഗമഭൂമി എന്ന് പറയപ്പെടുന്ന ഉത്തർപ്രദേശിലേക്ക്. അവിടെ ഒരു ഗ്രാമത്തിൽ ഉൾപ്രദേശത്ത് ഒരു ആനയെ കാണുകയും അപ്പോൾ തന്നെ വില പറഞ്ഞ് കയറ്റി കൊണ്ടുവരികയും ചെയ്തു. മോത്തിലാൽ എന്ന ആ കൊമ്പനെ ഇവിടെ വന്നും പേരു മാറ്റിയത്തുമില്ല(ഇപ്പോൾ തൃക്കാരിയൂർ ശിവനാരായണൻ).

                         മോത്തിലാൽ  

ഈ സമയത്ത്  തന്നെയാണ് മനിശ്ശേരി ഹരിയേട്ടൻ കർണാടകത്തിൽനിന്ന് ഒരു ആനയെ കൊണ്ടു വന്നിട്ടുണ്ട് എന്ന് അറിഞ്ഞ് പോയി കാണുന്നത്.കണ്ടപാടെ പ്രായത്തിൽ കുറഞ്ഞ ആനക്കുട്ടിയെ ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്തു.ആനക്കുട്ടിക്ക് അത്യാവശ്യം കാര്യങ്ങൾ കർണാടകത്തിൽനിന്നേ  അറിയാമായിരുന്നു.

              തടത്താവിള മണികണ്ഠൻ

അങ്ങനെ ആ സമയത്ത് തറവാട്ടിൽ സുരേഷ്, അയ്യപ്പൻ, രാജശേഖരൻ, മോത്തിലാൽ, മണികണ്ഠൻ എന്നീ ആനകൾ ഏകദേശം ഒരു അഞ്ച് കൊല്ലത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു...

     1995-2000 കാലയളവിൽ തറവാട്ടിലേക്ക് പുതിയ ആനകൾ ഒന്നും എത്തിയില്ല....
   
  തടത്താവിള തറവാടിൻറെ ആന വിശേഷങ്ങൾ തുടരും.........

ഗജരാജാക്കൻമാർക്ക് വേണ്ടി 
            അഭിജിത് എ പിള്ള 

സമ്പാദനം, കടപ്പാട്   :   വിഷ്ണു രമേശ് തടത്താവിള 

Comments

  1. അടിപൊളി ആയിട്ടുണ്ട്

    ReplyDelete
  2. നല്ല വിവരണം

    ReplyDelete
  3. തുടരട്ടെ ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്

    ReplyDelete
  4. നല്ല വിവരണം

    ReplyDelete

Post a Comment

Popular posts from this blog

തടത്താവിള ആനത്തറവാട്

വാത്തുപറമ്പിൽ ആനത്തറവാട് 1