തടത്താവിള ആനത്തറവാട്

ദേശിംഗനാട്, അഥവാ നമ്മുടെ സ്വന്തം കൊല്ലം.അധികം വിശദീകരണം ഒന്നും വേണമെന്ന് തോന്നുന്നില്ല. തിരുവിതാംകൂറിന്റേ പഴയ വാണിജ്യ തലസ്ഥാനം എന്ന് വേണം എങ്കിൽ പറയാം.ചരിത്രം അവിടെ നിൽക്കട്ടെ.....

 കൊല്ലത്തിന്റെ തെക്കുഭാഗത്ത് കടലും കായലും ഒന്നിക്കുന്ന പരവൂർ എന്ന ഗ്രാമത്തിൽ;ഒരുപക്ഷെ ഗുരുവായൂർ കണ്ണന്റെ ആനക്കോട്ട കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ ഗജവീരന്മാർ നിൽക്കുന്ന പൂതക്കുളം ഗ്രാമം. 
 ഇവിടെ വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു ആനത്തറവാട്... 
      'തടത്താവിള

   തടത്താവിള തറവാടിനെ നമുക്ക് ഒന്ന് പരിചയപ്പെടാം.....
രാജഭരണം  നിലനിൽക്കുന്ന സമയത്ത് ആണ് ഭൂതക്കുളം അമ്പലത്തിലേക്ക് എഴുന്നള്ളിപ്പിനായി  ആനകൾ എത്താൻ തുടങ്ങിയത്. ആ സമയത്ത് സ്വന്തം ആയി ആനയില്ലാതിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇതും. രാജഭരണ കാലഘട്ടത്തിൽ മഠങ്ങൾക്കായിരുന്നു ക്ഷേത്രങ്ങളുടെയും മറ്റും ചുമതല.അന്നത്തെ  അത്തിയറ മഠത്തിന്റെ കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു  ഭൂതക്കുളം ക്ഷേത്രം.
 സ്വയംഭൂ ആയ ശാസ്താവ് ആണ് അവിടെ കുടിയിരിക്കുന്നത്.കാട് മൂടിക്കിടന്ന സ്ഥലത്ത് പുല്ല് അറുക്കാൻ വന്ന സ്ത്രീയുടെ കത്തി ഒരു കല്ലിൽ കൊണ്ടുവെന്നും തുടർന്ന്  കല്ലിൽ നിന്ന്  രക്തം പ്രവഹിച്ചുവെന്നും പറയപ്പെടുന്നു.പേടിച്ചരണ്ട സ്ത്രീ  നാട്ടുകാരെ അറിയിക്കുകയും പിന്നീട്  അവിടെ ശാസ്താ ചൈതന്യം ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അങ്ങനെ അവിടെ ഒരു ക്ഷേത്രം ഉയർന്നു വന്നു.... 
ഭൂതനാഥനാൽ സംരക്ഷിക്കപെടുന്നതിനാൽ ഭൂതക്കുളം എന്നും, എന്നാൽ പൂതം (പരിശുദ്ധം) പൂതക്കുളം (പരിശുദ്ധമായ ജലം) എന്നും അറിയപ്പെടുന്നു.

അന്നത്തെ കാലത്ത് നാട്ടിലെ പ്രമാണിമാരെ ആയിരുന്നു  മഠങ്ങൾ ക്ഷേത്രങ്ങളുടെ ഭരണം ഏൽപ്പിച്ചിരുന്നത്. ഭൂതക്കുളം ക്ഷേത്രത്തിന്റെ ഭരണം അന്നത്തെ തടത്താവിള കാരണവർ ആയിരുന്ന രാമൻകുട്ടി നായർക്ക് ആയിരുന്നു. കൊടിയേറ്റ് തൊട്ട് എട്ട്‌ ദിവസത്തെ ഉത്സവം ആയിരുന്നു ക്ഷേത്രത്തിൽ.മീനത്തിലെ ഉത്രം പൈങ്കുനി ആരുന്നു ആറാട്ട് ദിവസം. ആ കാലഘട്ടത്തിൽ പരവൂർ ഭാഗത്തു എഴുന്നള്ളിപ്പ് ആനകൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പുറത്ത് നിന്നും ആനകളെ കൊണ്ടുവന്ന് എഴുന്നള്ളിക്കാൻ തുടങ്ങിയത്..

അതൊരു തുടക്കം ആയിരുന്നു... അങ്ങനെ മറ്റുള്ള ക്ഷേത്രങ്ങളും ആനകൾക്കായി  രാമൻകുട്ടി നായരേ സമീപിക്കാൻ തുടങ്ങി,അവർക്കെല്ലാം ആനകളെ കൊടുക്കാനും തുടങ്ങി.മകരം, കുഭം, മീനം മാസങ്ങളിൽ ആണ് കൊല്ലത്തെ ഉത്സവങ്ങൾ കൂടുതലും.അതുകൊണ്ട് ഇൗ മാസങ്ങളിൽ എഴുന്നള്ളിപ്പ് ആനകൾക്ക് ആവശ്യക്കാരും കൂടി വന്നു.ഇതേ തുടർന്ന് തടത്താവിളയിലേക്ക്  ആനകളെ കൊണ്ട് വന്ന് നിർത്താൻ തുടങ്ങി. പത്തനംതിട്ട പ്രദേശത്തു നിന്നായിരുന്നു ആനകൾ ആദ്യം ഇവിടേക്ക്‌ എത്തിയിരുന്നത്.

         അറുപതിന്റെ തുടക്കം മുതൽ ജയശ്രീ വാസുദേവൻ ആന അവിടെ ഉണ്ടായിരുന്നു. അക്കാലത്ത് പുത്തൻകുളം ഷാജി ചേട്ടന്റെ അച്ഛന് ഒരു ആന ഉണ്ടാരുന്നു,പുത്തൻകുളം ഉണ്ണി മുതലാളിയുടെ ഒരു ആന(ഇന്നത്തെ മംഗലാംകുന്ന് ഗജേന്ദ്രൻ), പരവൂർ പുതിയിടം ക്ഷേത്രത്തിലും, ചപ്പോതും ഓരോ ആന വീതവും ഉണ്ടായിരുന്നു... 
നിർഭാഗ്യവശാൽ ഈ ആനകളൊക്കെയും തടിപ്പണി   ആയിരുന്നു.അന്നത്തെ കാലത്ത് വർഷം മുഴുവൻ പണിയും കാര്യങ്ങളും ഉണ്ടായത് കൊണ്ട് അതായിരുന്നു ലാഭവും.അതുകൊണ്ട് തന്നെ അക്കാലത്ത് എഴുന്നള്ളിപ്പ് ആനകളും കുറവായിരുന്നു..
       നാരങ്ങാനം രാമചന്ദ്രൻ,ഘോർകാടെ അണ്ണാച്ചി ആന എന്നീ ആനകൾ ആയിരുന്നു  അന്നത്തെ പ്രധാന എഴുന്നള്ളിപ്പ് ആനകൾ.


                     1977-78 കാലഘട്ടത്തിൽ ആണ് സ്വന്തം ആയി ഒരു ആന വേണം എന്ന തീരുമാനത്തിൽ  തടത്താവിള തറവാട് എത്തുന്നത്.പത്തനംതിട്ട മുൻ എംഎൽഎ നാരങ്ങാനം പരീത് റാവുത്തറുടെ രാമചന്ദ്രൻ ആന ആയിരുന്നു അവിടേക്ക് സ്ഥിരം എഴുന്നള്ളിപ്പിന് വന്നിരുന്നത്.അന്ന്‌ കേരളത്തിൽ ആന ലേലം ഉണ്ടായിരുന്ന സമയം; ഏകദേശം എഴുപതുകളിൽ,റാവുത്തർ പല ആനകളെയും ലേലത്തിന് എടുക്കുമായിരുന്നു.അങ്ങനെ കോടനാട് കൂട്ടിൽ നിന്നും ലേലത്തിന് എടുത്ത ആനയാണ് സുരേഷാന! സുരേഷും സുധീഷും അക്കാലത്ത് അറിയപ്പെടുന്ന ആനകളായിരുന്നു. പ്രായത്തിൽകുറവും ലക്ഷണതികവും നോക്കി സുരേഷ് തടത്താവിള തറവാട്ടിലെ ആദ്യത്തെ ഗജകുമാരനായി ഭാസ്കര പിള്ള ചേട്ടന്റെ കൈ പിടിച്ചു നടന്നു കയറി.സുരേഷും വീട്ടുകാരും തമ്മിൽ ഉള്ള സ്നേഹം എടുത്തു പറയേണ്ടതാണ്,അതിനെ പറ്റി മാത്രം നമ്മുക്ക് പിന്നീട് ഒരു അവസരത്തിൽ വിശദീകരിക്കാം !
                         തടത്താവിള സുരേഷ്

തടത്താവിളയുടെ  ആനപ്രേമം ഭാസ്കരപിള്ളയിൽ നിന്ന് മക്കളിലേക്ക് എത്തി.
അതു പിന്നെ അങ്ങനെ ആണല്ലോ. തലമുറകളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന ഒരു തരം ലഹരി തന്നെ ആണല്ലോ ആനപ്രമം.. ആനയെ കണ്ടും അറിഞ്ഞും വളർന്ന തലമുറ എപ്പോളും അതിനെ പിൻപറ്റിയിരിക്കും. കടലിനെയും ആനയെയും എത്ര കണ്ടാലും മതി വരില്ല എന്ന് ആരോ പറഞ്ഞത് ഓർമ വരുന്നു 😊 

        തടത്താവിള തറവാട്ടിലേക്ക്  അടുത്ത ഗജവീരൻ എത്തുന്നത് 1982 കാലഘട്ടത്തിലാണ്. ഓരോന്നിനും ഓരോ സമയം ഉണ്ട് എന്ന് പറഞ്ഞപോലെ, ഇത്തവണ ഗജവീരന്റെ വരവ് വെഞ്ഞാറമൂട്ടിൽ നിന്നാരുന്നു;വെഞ്ഞാറമൂട് ചന്തു മുതലാളിയുടെ കൃഷ്ണൻകുട്ടി.അവനായിരുന്നു തറവാട്ടിലെ രണ്ടാമൻ. സുരേഷാന വന്നു നാല് കൊല്ലങ്ങൾക്ക് ശേഷം ആണ് കൃഷ്ണൻകുട്ടിയുടെ വരവ്...രണ്ട് വർഷങ്ങൾ സുരേഷിനൊപ്പം തറവാടിന്റെ ഐശ്വര്യം ആയി കൃഷ്ണന്കുട്ടിയും ഉണ്ടായിരുന്നു. പിന്നീട്  ആനയെ എഴുത്തച്ഛന്മാർക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
‌അത് കൊണ്ട് ഒന്നും തറവാട്ടിലേക്ക് ആനകളുടെ വരവ് കുറഞ്ഞില്ല.. ചെങ്ങന്നൂരിലെ ബുധന്നൂർ ഗ്രാമത്തിലെ തോപ്പിൽ കുടുംബത്തിലെ ഒരംഗം ആയിരുന്നു അടുത്തതായി തടത്താവിള തറവാട്ടിലേക്ക് കാലെടുത്തു വച്ചത്.ഏകദേശം 1987 കാലഘട്ടത്തിലാണ് ബുധന്നൂർ അയ്യപ്പൻ എന്ന നാടൻ ആന  തടത്താവിള അയ്യപ്പൻ ആകുന്നത്..അയ്യന്റെ പേരല്ലേ ഒട്ടും മോശം ആകാൻ പാടില്ലല്ലോ..സുരേഷിനെ പോലെ;അല്ല സുരേഷ് തന്നെ എന്ന് പറയാം.സുരേഷും അയ്യപ്പനും ഒരേ ജോഡി ആനകൾ ആയിരുന്നു എന്ന് പറയാം,പൊക്കത്തിലായാലും കാഴ്ചയിൽ ആയാലും ഒരു പോലെ..നല്ല പേരുള്ള ഒരാനയാരുന്നു അയ്യപ്പൻ..കുറച്ചു വർഷം തറവാട്ടിൽ നിന്ന ശേഷം പുത്തൻകുളം ഷാജി ചേട്ടൻ ആനയെ വാങ്ങി; ഷാജി ഏട്ടന്റെ രണ്ടാമത്തെ ആന!
‌              എഴുത്തച്ഛൻ കൃഷ്ണൻകുട്ടി
                    തോപ്പിൽ അയ്യപ്പൻ


അങ്ങനെ വീണ്ടും തറവാട്ടിൽ സുരേഷ് മാത്രം ആയി.. എന്നാലും ഒരു ആന കൂടി വേണം എന്ന ആഗ്രഹം കൊണ്ട് എറണാകുളം ഭാഗത്തു ആനയെ നോക്കാൻ ഇറങ്ങി.പെരുമ്പാവൂർ വച്ചു ഒരു ആന വഴിയടിച്ചു പോകുന്നു...കണ്ടപാടെ ഇഷ്ടപ്പെട്ടു,പോയി സംസാരിച്ചു ആദ്യം കൊടുക്കില്ല എന്നു പറഞ്ഞു എങ്കിലും അവസാനം ആനയെ കൊടുത്തു...നല്ല ആന ആയിരുന്നു എങ്കിലും നല്ല കട്ടി സ്വഭാവം ആയിരുന്നു..അത് കൊണ്ട് അധിക നാൾ അവിടെ നിന്നില്ല... ആ ആനയാണ് ഇന്നത്തെ ഗുരുവായൂരപ്പന്റെ ശ്രീധരൻ. 
‌                   ഗുരുവായൂർ ശ്രീധരൻ 
‌ 
ഒരു ആന തറവാട് എന്നൊക്കെ പറയുമ്പോൾ അങ്ങനെ ആണ്..ആനകൾ വന്നുപോയിക്കൊണ്ടിരിക്കും...അങ്ങനെയിരിക്കെ ആണ് കേശവൻ ആന വരുന്നത്,  കുറച്ചു കാലം തറവാട്ടിൽ നിന്ന ശേഷം ആനയെ ശങ്കരംകുളങ്ങരക്ക് കൈമാറി(ശങ്കരംകുളങ്ങര കേശവൻ ).
              ശങ്കരംകുളങ്ങര കേശവൻ

ദിവസങ്ങൾ മാസങ്ങൾ ആകുന്നു....മാസങ്ങൾ വർഷങ്ങൾ ആകുന്നു... കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു... ഇതൊക്കെ ശാസ്ത്രം, അത് ഇങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കും.... അതൊക്ക നമ്മുക്ക് പിന്നെ ആലോചിക്കാം ആനക്കാര്യത്തിന്റെ ഇടയിൽ ആണ് ചേനക്കാര്യം എന്ന ചോദ്യം ഉന്നയിക്കാം!അത് കൊണ്ട് അതിന് വിട നൽകാം..


അങ്ങനെ 90 കളുടെ ആദ്യ കാലത്ത് വീണ്ടും എറണാകുളത്തേക്ക് ഒരു യാത്ര..അവിടെ നിന്നാണ് ഗോപാലൻ എന്ന ആനയെ വാങ്ങുന്നത്.നാടനാന, ഒറ്റവാക്കിൽ പറഞ്ഞാൽ ഗജദൈവം സാക്ഷാൽ ഗുരുവായൂർ പദ്ഭനാഭൻ തന്നെ! അതിനോളം പോന്ന പ്രൗഢി, അതെ അഴക്.തീരെ സാധു ആയിരുന്ന ആനക്ക് ഭേദ്യം മാത്രമേ ഭയം ഉണ്ടായിരുന്നുള്ളു.ആരെയും ഒന്നും ചെയ്യാത്ത സാധു എന്ന് വേണം പറയാൻ.. എല്ലാവര്ക്കും ഒരു പോലെ ഇഷ്ട്ടം ആയിരുന്ന ആനയെ മൂന്ന് വർഷങ്ങൾക്ക് ശേഷം വടക്കേക്കര രാജപ്പൻ ചേട്ടന് കൈമാറി.. അതിന് ശേഷം ചെമ്പൻ ശശി അണ്ണൻ കയറിയ മനിശ്ശേരി അയ്യപ്പനെ 1992-ൽ വാങ്ങുന്നു....
                              ഗോപാലൻ

അടുത്തതായി തടത്താവിളയുടെ  ഐശ്വര്യശ്രീമാന്റെ വരവാണ്... 
അങ്ങ് സോൺപൂർ മേളയിൽ നിന്ന്...  


തുടരും...........

തടാത്തവിളയുടെ ആനക്കഥകൾ അവസാനിക്കുന്നില്ല;ഇവിടെ ആരംഭിക്കുന്നതേയുള്ളൂ....

ഏവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു 
 ഗജരാജാക്കൻമാർക്ക് വേണ്ടി 
            അഭിജിത് എ പിള്ള 

സമ്പാദനം, കടപ്പാട്   :   വിഷ്ണു രമേശ് തടത്താവിള 



Comments

  1. നല്ല വിവരണം ❣️

    ReplyDelete
  2. Nalla avatharanam iniyum ith polulla aana visheshangal pr3theekshikkunnu

    ReplyDelete
  3. നല്ല വിവരണം.... ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. Thanks🥰
      ബാക്കി ഭാഗം ഉടൻ Publish ചെയ്യുന്നതാണ് ☺️

      Delete
  4. ഒരു കഥ ആദ്യ അവസാനം വരെ എഴുതുക അടുത്ത വരുന്നത് വരെ ഇനി ഒരു സമാദാനം കിട്ടില്ല ബാക്കി കുടി പെട്ടന്ന് ഇടുക

    ReplyDelete
  5. Best... keep going my yonger brother... special congras to vishnu....

    ReplyDelete
  6. നല്ല വിവരണം, വളരേയേറെ ഇഷ്ടപ്പെട്ടു

    ReplyDelete
  7. നല്ല വിവരണം നേരിൽ കണ്ട ഒര് ഫീൽ

    ReplyDelete

Post a Comment

Popular posts from this blog

തടത്താവിള ആനതറവാട് ഭാഗം-2

വാത്തുപറമ്പിൽ ആനത്തറവാട് 1